മരണാനന്തര കര്‍മ്മങ്ങള്‍ എന്തൊക്കെ?

മരണാനന്തര കര്‍മ്മങ്ങള്‍ എന്തൊക്കെ?..
ജീവന്‍ വെടിഞ്ഞുകഴിഞ്ഞ ശരീരത്തെ വിധിപ്രകാരം സംസ്കരിക്കുന്ന ചടങ്ങിനെ "അന്ത്യേഷ്ടി" എന്ന് പറയുന്നു. "ഭസ്മാന്തം ശരീരം" എന്ന വചനമനുസരിച്ച് ഭസ്മമായി തീരുന്നതുവരെയാണ് ഈ സംസ്കാരം. വിധിപ്രകാരം തയ്യാറാക്കുന്ന അഗ്നികുണ്ഡത്തില്‍ ശവശരീരം സുഗന്ധദ്രവ്യങ്ങളോടൊപ്പം വേദമന്ത്രോച്ചാരണത്തോടെ ദഹിപ്പിക്കുന്നത് ഒരു യാഗകര്‍മ്മം തന്നെയെന്ന് കരുതപ്പെടുന്നു. "ഇഷ്ടി" എന്നാല്‍ യാഗം എന്നര്‍ത്ഥം. അന്ത്യേഷ്ടി അങ്ങനെ ഒരു വ്യക്തിയുടെ അവസാനത്തെ യാഗമായി വിവക്ഷിക്കപ്പെടുന്നു. ജീവനൊഴിഞ്ഞുപോയ ശരീരം ജഡവും അശുദ്ധവുമാണ്. സകലതിനേയും ശുദ്ധീകരിക്കാന്‍ അഗ്നിതന്നെ ദഹനത്തിലൂടെ ശവശരീരത്തെ ശുദ്ധീകരിച്ച് ഒരുപിടി ചാരമാക്കുന്നു. കുഴിച്ചിടുന്ന ശവം ചീഞ്ഞളിഞ്ഞ് ചുറ്റുപാടും മലിനമാക്കുകയും ചെയ്യുന്ന അവസ്ഥ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്നില്ല.
തെക്കോട്ട്‌ മുന വരത്തക്കവിധം ദര്‍ഭ ഇട്ട് അവയുടെ മേലാണ് ശരീരത്തെ കിടത്തേണ്ടത്. വായും ഇമകളും (കണ്ണുകള്‍) അടയ്ക്കുകയും കാലിന്‍റെ പെരുവിരലുകള്‍ ഒരു നൂലുകൊണ്ട് ചേര്‍ത്ത് ലഘുവായി കെട്ടുകയും വേണം. പാദവും മുഖവുമൊഴിച്ചുള്ള ഭാഗങ്ങളാണ് വെള്ളത്തുണികൊണ്ട് മുടേണ്ടത്. എള്ളെണ്ണ ഒഴിച്ച് കത്തിച്ച നിലവിളക്ക് തലഭാഗത്ത് കൊളുത്തിവയ്ക്കണം.
ശവമഞ്ചം പട്ടടയിലേയ്ക്ക് ബന്ധുക്കള്‍ എടുത്തുകൊണ്ടു പോകുമ്പോള്‍ തൊട്ടുമുന്നില്‍ ഒരാള്‍ മൂന്നോ നാലോ ദ്വാരങ്ങളിട്ട ഒരു പച്ചമണല്‍ കുടത്തില്‍ തീക്കനല്‍ കൊണ്ടുപോകണം. കര്‍മ്മം ചെയ്ത ആള്‍ ശവസംസ്കാരത്തിനുശേഷം സ്നാനം തുടങ്ങിയവ കഴിച്ച് വസ്ത്രം മാറി ഗൃഹപ്രവേശം ചെയ്യുക. വീട്ടുവളപ്പില്‍ വച്ച് അല്പം വേപ്പില ചവച്ച് തുപ്പി വായ്‌ കഴുകിയ ശേഷം വേണം ഗൃഹത്തില്‍ പ്രവേശിക്കാന്‍.
ശവസംസ്കാരത്തിന് ശേഷം സാധാരണ അഞ്ചാം ദിവസം സഞ്ചയനം എന്ന കര്‍മ്മം നടത്തുന്നു. സംസ്കാരാനന്തരം പത്തു ദിവസം ബലി, പന്ത്രണ്ടാം ദിവസം സപിണ്ഡീകരണ ശ്രാദ്ധം, വര്‍ഷം കൂടുമ്പോള്‍ ഏകോദ്ദീഷ്ടം എന്ന ആണ്ടുബലി, വായുബലി തുടങ്ങിയ നിരവധി കര്‍മ്മങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് ഹിന്ദുവിന്‍റെ ശാസ്ത്രീയമായ അപരക്രിയാ പദ്ധതി. സ്ഥൂല ശരീരത്തില്‍ നിന്നും വേര്‍പ്പെട്ട സൂക്ഷ്മ ശരീരം അഥവാ ആത്മാവ് പത്ത് ദിവസം ബന്ധുക്കള്‍ നല്‍കുന്ന പിേണ്ഡാദകങ്ങള്‍ ഏറ്റുവാങ്ങി ഭോഗദേഹമാകുന്നു. ഓരോ ദിവസത്തെയും പിണ്ഡം നല്‍കുന്നത് സൂക്ഷ്മശരീരത്തിന്‍റെ ഓരോ അംഗത്തിന്‍റെ വളര്‍ച്ചയ്ക്കുവേണ്ടിയാണ്. പതിനൊന്നും, പന്ത്രണ്ടും ദിവസങ്ങളില്‍ ഏകോദിഷ്ടരീതിയില്‍ ശ്രാദ്ധം നടത്തണം.
ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ പുത്രന്‍ തന്നെയായിരിക്കണം എന്ന് നിര്‍ബന്ധമില്ല. ഭയന്നവരെയും കരച്ചിലടക്കാന്‍ കഴിയാത്തവരെയും കുട്ടികളെയും കൊണ്ട് അത് ചെയ്യിക്കരുത് എന്നാണ് അഭിജ്ഞാനമതം. മരണംമൂലം ബന്ധുക്കള്‍ക്ക് സംഭവിക്കുന്ന അശുദ്ധി (പുല) പത്ത് ദിവസമാണുള്ളത്. (പുല ആചരിക്കാന്‍ ഓരോ ജാതികാര്‍ക്കും പുല ദിവസങ്ങളില്‍ കാലദേശങ്ങള്‍ക്കനുസരിച്ച് (നാട്ടാചാരങ്ങള്‍ക്കനുസരിച്ച്) വ്യതാസം ഉണ്ടായിരിക്കും.)
പിതൃകര്‍മ്മങ്ങളില്‍ പിണ്ഡം തുടങ്ങിയവ വലത് കൈകൊണ്ടു നല്‍കുമ്പോള്‍ ഇടതുകൈകൊണ്ടു വലതുകൈയില്‍ തൊടേണ്ടതാണ്. ബലിച്ചോറ് പാകം ചെയ്യുന്നതിന് ഇരുമ്പ് പാത്രങ്ങള്‍ ഉപയോഗിക്കരുത്. പിതൃക്കളുടെ ഓര്‍മ്മ ഉണര്‍ത്തുന്ന പക്ഷികളാണ് ബലിക്കാക്കകള്‍. കാക്ക തുടങ്ങിയ പക്ഷികളുടെ രൂപത്തില്‍ പിതൃക്കള്‍ ബലിച്ചോറുണ്ണാന്‍ വന്നേക്കുമെന്നും അതിനാല്‍ പിണ്ഡം ഭക്ഷിക്കാനെത്തുന്ന പക്ഷികളെ ഓടിക്കരുതെന്നും ഉശനസ്മൃതിയില്‍ പറയുന്നുണ്ട്. കാക്കകള്‍ ഉച്ഛിഷ്ടപിണ്ഡം ഭക്ഷിക്കുമ്പോള്‍ പിതൃക്കള്‍ക്ക് തൃപ്തി വരുന്നുവെന്ന് ഉത്തരരാമായണത്തിലും പറയുന്നുണ്ട്. ബലിച്ചോറ് കാക്കകള്‍ക്ക് കൊടുക്കുകയോ ജലാംശത്തില്‍ ഇടുകയോ ചെയ്യാം. ദേവപ്രീതി, ഗുരുപ്രീതി, പിതൃപ്രീതി എന്നിവയില്‍ ഏറ്റവും പ്രധാനം പിതൃപ്രീതിയാണ്. പിതൃപ്രീതി ഒഴിച്ചുള്ളവയില്‍ മുടക്കം വന്നാല്‍ പരിഹാരമുണ്ട്. പിതൃപ്രീതിയ്ക്ക് മുടക്കം വരരുത്. അത് നിര്‍വ്വഹിക്കുവാനുള്ള മാര്‍ഗ്ഗമാണ് ശ്രാദ്ധം. വംശവൃദ്ധി, സന്താനഗുണം, സമ്പത്ത്, കുടുംബസൗഖ്യം എന്നിവയ്ക്കെല്ലാം പിതൃപ്രീതി വളരെ ആവശ്യമാണ്‌. അതിനാല്‍ വിധിപ്രകാരം വളരെ ശ്രദ്ധയോടും വിശ്വാസത്തോടും ശ്രാദ്ധം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. കര്‍ക്കിടക വാവുബലി ശാസ്ത്രം പറയുന്നതിങ്ങനെ
പിതൃക്കളെ ഉദ്ദേശിച്ച് നാം നല്‍കുന്ന നിത്യഭക്ഷണം ആണ് ശ്രാദ്ധം. ശ്രദ്ധയോടെ നല്‍കുന്നത് എന്ന അര്‍ത്ഥത്തിലാണ് ബലിക്ക്, ‘ശ്രാദ്ധം’ എന്നു പേര്‍ വന്നത്.
ഔരസന്‍ ചെയ്തിടും ശ്രാദ്ധകര്‍മം തന്നെ
നേരേ പിതൃക്കള്‍ക്ക് സ്വര്‍ഗതി കാരണം
ഓരോ വര്‍ഷവും മരണം നടന്ന മാസത്തിലെ മരണതിഥി അഥവാ മരണദിവസത്തെ നക്ഷത്രം വരുന്ന ദിവസമാണ് പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ശ്രാദ്ധം ചെയ്യേണ്ടത്. പിതൃപരമ്പരയില്‍ മൂന്നുപേര്‍ വരെ മുമ്പോട്ടെടുത്താല്‍ (പിതാവ്, പിതാമഹന്‍, പ്രപിതാമഹന്‍ എന്നിങ്ങനെ) മതി; ഈ ഒരേയൊരു പിതൃവിനെ ഉദ്ദേശിച്ച ശ്രാദ്ധം-ഏകോദ്ദിഷ്ടശ്രാദ്ധം ചെയ്യേണ്ടത് ബ്രാഹ്മണാദികള്‍ ചെയ്യുന്ന ശ്രാദ്ധം. ഇങ്ങനെ പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന് ഏകോദ്ദിഷ്ട ശ്രാദ്ധം എന്നും, ഒന്നിലധികം പിതൃക്കളെ ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന്-ബഹുദ്ദിഷ്ട ശ്രാദ്ധമെന്നും പറയുന്നു.
”പ്രേതോദ്ദേശ്യേന ശ്രദ്ധയാ ദ്രവ്യസ്യ ത്യാഗഃശ്രാദ്ധ” പിതൃ (പിതാവിന്റെ) പരമ്പരയിലും, മാതൃപരമ്പരയിലും ഇങ്ങനെ ശ്രാദ്ധം വേണ്ടതാണ്. ബഹുദ്ദിഷ്ട ശ്രാദ്ധത്തിന് ഏറ്റവും പറ്റിയ സമയം അമാവാസി (കര്‍ക്കിടക വാവ്)-കറുത്ത വാവ് ആണ്. പ്രതിമാസം അമാവാസിക്ക് ശ്രാദ്ധം ചെയ്യുന്നവരുണ്ട്. (പാര്‍വണ ശ്രാദ്ധം)
ഒരു മാനുഷ മാസം പിതൃക്കള്‍ക്ക് ഒരു ദിവസം (ഒരു അഹോ-(പകല്‍) രാത്ര(രാത്രി)മാണ്). ഈ ഒരു ദിവസത്തെ (30 മനുഷ്യ ദിവസം) കൃഷ്ണപക്ഷമെന്നും ശുക്ലപക്ഷമെന്നും രണ്ടായിത്തിരിക്കുന്നു. പിതൃക്കള്‍ക്ക് ഉണര്‍ന്ന് കര്‍മങ്ങളിലേര്‍പ്പെടാവുന്ന പകലാണ് കൃഷ്ണപക്ഷം (നമ്മുടെ കറുത്തപക്ഷം). രാത്രി, ശുക്ലപക്ഷം-വെളുത്തപക്ഷവും. പിതൃക്കള്‍ ഉണര്‍ന്നിരിക്കുന്ന സമയമാണ് അമാവാസി (കറുത്തവാവ്)
വിധൂര്‍ധ്വഭാഗേ പിതരോ വസന്തഃ
സ്വാധഃ സുധാ ദീധിതി മാമനന്തി
പശ്യന്തി തേര്‍ക്ക നിജമസ്തകോര്‍ധ്വം
ദര്‍ശായതോസ്മാദ്യുപലം തദൈഷാം
ഇപ്രകാരം ചന്ദ്ര മണ്ഡലത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന പിതൃലോകത്തിന് അമാവാസി മധ്യാഹ്നമായി (ഉച്ചഭക്ഷണ സമയമായി) അനുഭവപ്പെടുന്നു. അതുകൊണ്ട് അമാവാസിയിലെ തര്‍പ്പണം, ശ്രാദ്ധം എന്നിവ പിതൃക്കള്‍ക്ക് പ്രീതികരമായ മധ്യാഹ്ന ഭോജ്യമായി മാറുന്നു. അവര്‍ സംതൃപ്തരാവുന്നു. സന്തതി പരമ്പരകളില്‍ സംപ്രീതനായിത്തീരുന്നു.
മറ്റ് അമാവാസികളേക്കാള്‍ കര്‍ക്കിട അമാവാസിക്ക് ഇത്രയധികം പ്രാധാന്യം വരാന്‍ കാരണമുണ്ട്. 30 മനുഷ്യദിവസങ്ങളോളം ദൈര്‍ഘ്യമുള്ള പിതൃക്കളുടെ ഒരു ദിവസത്തിലെ ഭക്ഷണയോഗ്യമായ മധ്യാഹ്ന വേള അമാവാസിയിലാണ് എന്നതിനാലാണല്ലോ അമാവാസി തോറും ബലി (ശ്രാദ്ധം) വിധിക്കപ്പെട്ടത്. കര്‍ക്കിടക അമാവാസി പിതൃ (ബലി)യജ്ഞത്തെ ദേവസാന്നിദ്ധ്യംകൊണ്ട് സമ്പുഷ്ടമാക്കാന്‍ ഉപകരിക്കുന്നു. അതിന്റെ ശാസ്ത്രീയ അടിത്തറ നോക്കുന്നതിന് മുമ്പായി പുരാണ പ്രസിദ്ധമായ ഒരു കാര്യം മനസ്സില്‍ വരേണ്ടതുണ്ട്. ഭൂമിയുടെ ഉത്തരധ്രുവ പ്രദേശത്താണ് മേരു പര്‍വതം. ദേവന്മാര്‍ മേരു നിവാസികളാണ്.
സൂര്യന്റെ ദക്ഷിണായന വേളയില്‍ തുലാ വിഷു ദിവസം ഭൂമദ്ധ്യരേഖക്ക് നേരെയാണ് ഉദയം.
ഭൂമദ്ധ്യരേഖ ഉത്തരധ്രുവീയരുടെ ചക്രവാളത്തെ സൂചിപ്പിക്കുന്നു. അതിന് താഴെക്കാവും ദക്ഷിണായന ദിവസങ്ങളില്‍ സൂര്യോദയം. ദക്ഷിണായന കാലത്ത് ഉത്തരധ്രുവീയര്‍ക്ക് സൂര്യദര്‍ശനം സാധ്യമല്ലാതെ വരുന്നു. തുലാ വിഷു മുതല്‍ ഉത്തരധ്രുവീയരുടെ രാത്രി തുടങ്ങുന്നു.
പിന്നീട് ഉത്തരായനം തുടങ്ങി സൂര്യന്‍ ഭൂമദ്ധ്യരേഖ മുറിച്ച് കടന്ന് ഉത്തരാര്‍ദ്ധ ഗോളത്തിലേക്ക് നീങ്ങുന്ന മേഷ വിഷുവരെ അവരുടെ രാത്രി നീളുന്നു.
മേഷ വിഷുദിനം, മേരു പര്‍വത നിവാസികള്‍ ദേവന്മാര്‍ സൂര്യനെ കിഴക്കന്‍ ചക്രവാളത്തില്‍ ഉദിച്ചു കാണുന്നു.
ചക്രവാളത്തിലൂടെ സൂര്യന്‍ പടിഞ്ഞാറോട്ടും വീണ്ടും കിഴക്കോട്ടും വര്‍ത്തുളഗതിയില്‍ കറങ്ങുന്നതായിട്ടാവും അവര്‍ക്ക് തോന്നുക (ദൃശ്യമാവുക) ഓരോ ദിവസം കഴിയുന്തോറും സൂര്യന് ഭൂമദ്ധ്യരേഖയില്‍ (ഉ.ധ്രുവീകരുടെ ചക്രവാളം)നിന്നുള്ള ഉയരം കൂടിക്കൂടി വന്ന് മൂന്ന് മാസം കഴിഞ്ഞ് ഉത്തരായന രേഖയില്‍ 23 1/20 വടക്ക് എത്തുമ്പോള്‍ ഉത്തരധ്രുവക്കാര്‍ക്ക് സൂര്യന്‍ അസ്തമയമില്ലാതെ വൃത്തത്തില്‍ ചലിക്കുന്ന ദൃശ്യം സാധ്യമാവുന്നു.
തുടര്‍ന്ന് ദക്ഷിണായനത്തില്‍ സൂര്യന്‍ ചക്രവാളത്തിലെത്തി തുലാ വിഷു ദിനത്തില്‍ അസ്തമിക്കുന്നു.
അങ്ങനെ ഉത്തരധ്രുവീയര്‍ക്ക് തുലാവിഷു മുതല്‍ മേഷ (മേട) വിഷുവരെ രാത്രി അനുഭവപ്പെടുന്നു. മേഷ വിഷു മുതല്‍ അടുത്ത തുലാ വിഷുവരെ പകലും അതായത് മധ്യരേഖയ്ക്കടുത്ത് ഉള്ളവരുടെ 360 ദിവസം, ഒരു കൊല്ലം, ഉത്തരധ്രുവീയര്‍ക്ക് 6 മാസം രാത്രിയും (രാത്രം) ആറുമാസം പകലും (അഹസ്സ്) ആയി ഒരു അഹോരാത്രം (ഒരു ദിവസം) ആയിത്തീരുന്നു.
പകല്‍ സമയത്താവട്ടെ സൂര്യന്‍ ഏറ്റവും ഉയരത്തായി കാണുന്ന മദ്ധ്യാഹ്ന സമയം (23 1/20 ) മേഷ വിഷു കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാണ് വരുക.
മേഷാദാവുദിതഃ സൂര്യഃ
ത്രീന്‍ രാശീനുദ ഗുത്തരം
സഞ്ചരന്‍ പ്രാഗഹര്‍മധ്യം
പൂരയേന്മേരു വാസിനാം – (സൂര്യ സിദ്ധാന്തം 12-48)
മേഷ സംക്രമശേഷം മൂന്നുമാസം കഴിയുക എന്നാല്‍ മേടം, ഇടവം, മിഥുനം കഴിഞ്ഞ് കര്‍ക്കിടകമാസം വന്നെത്തുക എന്നര്‍ത്ഥം. സപിണ്ഡീകരണ പ്രക്രിയകളിലൂടെ പിതൃപദവി ലഭിച്ച പ്രേതന് ദേവന്മാരുടെ കാലപദ്ധതി തന്നെയാണ്. ബാധമാവുക. അപ്പോള്‍ അവരുടെ ഒരു ദിവസവും മനുഷ്യവര്‍ഷത്തിന് തുല്യമായിരിക്കും. അപ്പോള്‍ വാര്‍ഷികമായി മനുഷ്യരൂട്ടുന്ന ഈ ശ്രാദ്ധ(ബലി)അവര്‍ക്ക് മുടങ്ങാത്ത നിത്യ ഭക്ഷണമായിത്തീരുന്നു.
പ്രേതന്റെ (മരണം വരിച്ചയാള്‍) മരണസമയം/നക്ഷത്രം അറിഞ്ഞ് വേണം ഏകോദ്ദിഷ്ടശ്രാദ്ധം ചെയ്യേണ്ടത്. പക്ഷേ പല കാരണങ്ങളാല്‍ മരിച്ചുപോയ കാരണവന്മാരുടെ മരണദിനം അറിയാത്തവരുണ്ടാകാം. അവര്‍ക്ക് പാര്‍വണ ശ്രാദ്ധം (അമാവാസി ശ്രാദ്ധം-കറുത്തവാവ് ബലി) ഊട്ടി തൃപ്തരാവാം എന്ന് ഗരുഡ പുരാണം (16-19).
”അജ്ഞാനാദ് ദിനമാസാനം തസ്മാത് പാര്‍വണമീഷ്യതേ”
കര്‍ക്കിടക അമാവാസി ദിനത്തില്‍ ദേവന്മാരുടെ മധ്യാഹ്ന വേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്നവേളയും ഒത്തുചേരുന്നു. രണ്ടുകൂട്ടരും ഭക്ഷണ സ്വീകരണത്തിന് സജ്ജരായിരിക്കുന്നു. അങ്ങനെയുള്ള ഒരേയൊരു ദിനമാണ് കര്‍ക്കിടക അമാവാസി. അതിനാല്‍ പിതൃബലി ദേവസാന്നിദ്ധ്യത്തോടെ നടത്താന്‍ ഇത്ര ഉത്തമമായ സമയം വേറെയില്ല.
ഉദകക്രിയ എന്ന പേര്‍ എന്തുകൊണ്ട്?
ശ്രാദ്ധത്തിന് ഏറെത്തവണ ആവര്‍ത്തിക്കപ്പെടുന്ന പ്രക്രിയയാണ് ജലാഞ്ജലി-ജലതര്‍പ്പണം. പിതൃക്കള്‍ ഭുവര്‍ ലോകവാസികളാണെന്നതും ഭുവര്‍ ലോകം ആപസ്തത്വ (ജലതത്വം)ത്തില്‍ അധിഷ്ഠിതമാണെന്നതും പിതൃകര്‍മത്തിലെ ജലപ്രാധാന്യം വ്യക്തമാക്കുന്നു.
”ആപോ(ജല)ഹ്യസ്‌മൈ ശ്രദ്ധാം സനമന്തേ പുണ്യായ കര്‍മണേ” എന്ന് ശ്രുതി/വേദം.
പിതൃക്രിയകളില്‍ ഉദകതര്‍പ്പണം= ജലതര്‍പ്പണം പരമപ്രധാനമായതിനാലും ദേവസാന്നിദ്ധ്യം ക്രിയയ്ക്ക് സുപ്രധാനമായതിനാലും ഉദകസമൃദ്ധി (=ജലസമൃദ്ധി)യുള്ള കടല്‍ത്തീരം, നദീതീരം എന്നിവയും ക്ഷേത്ര പരിസരവും ഒത്തുചേര്‍ന്ന സ്ഥാനങ്ങള്‍ പിതൃബലിക്ക് ഉത്തമമായ സ്ഥാനങ്ങള്‍ ആണ്. കേരളത്തില്‍ തിരുനെല്ലി, തിരുനാവായ, വരയ്ക്കല്‍, ആലുവ ശിവക്ഷേത്ര മണല്‍പുറം, വര്‍ക്കല പാപനാശം കടല്‍പ്പുറം, പദ്‌നാഭന്റെ സാമീപ്യം നിറഞ്ഞ ശംഖുമുഖം കടല്‍ തീരം, തിരുവല്ലം പരശുരാമ ക്ഷേത്ര/നദീതീരം എന്നിവ പിതൃബലി എന്ന തിലോദക ക്രിയയ്ക്ക് (തിലം=എള്ള്, ഉദകം=ജലം) ചേര്‍ന്ന പുണ്യകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. മരണാനന്തര ബലി ആവശ്യമോ?
ഒരു വ്യക്തി മരിച്ചുകഴിഞ്ഞാല്‍ അതിനു ശേഷം നടത്തുന്ന കര്‍മ്മങ്ങളുടെയും ബലിയുടെയുമൊക്കെ സാധുതയെ ചോദ്യം ചെയ്യുന്നവര്‍ വിരളമല്ല. പിതൃപൂജയ്ക്കും പിതൃതര്‍പ്പണത്തിനും പ്രാധാന്യം നല്‍കിയിരുന്ന ഭാരതീയത, ബലി അര്‍പ്പിക്കുന്നതിന് അമിതമായ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. മൃതദേഹം ദഹിപ്പിച്ചു കഴിഞ്ഞാല്‍ അഗ്നി തന്നെ പരേതനെ പിതൃലോകത്തേയ്ക്ക് നയിക്കുന്നു എന്നാണ് സങ്കല്‍പ്പം. സ്ഥൂലശരീരബോധം നശിക്കാത്ത പരേതന്‍, ഭൂലോക കഥകള്‍ ആവര്‍ത്തിച്ചു അനുസ്മരിക്കുന്നതുകൊണ്ട് ഭൂലോക അനുഭവങ്ങള്‍ വീണ്ടും ആസ്വദിക്കാന്‍ വേണ്ടി സ്ഥൂലശരീരത്തിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ ആത്മാക്കള്‍ക്ക് ഇന്ദ്രിയസുഖങ്ങള്‍ അനുഭവിക്കാനുള്ള അവയവങ്ങള്‍ ഇല്ലാത്തതുകൊണ്ട് മോഹഭംഗവും ദുഃഖവും വെന്നുപെടും. അങ്ങനെ ഭൂതമായി മാറുമത്രെ. ഇത് പരിഹരിക്കാനാണ് മൃതദേഹം ദഹിപ്പിച്ച് പത്ത് ദിവസം ബലി അര്‍പ്പിക്കുന്നത്. ഇതോടെ പരേതന് സൂക്ഷ്മദേഹം ഉണ്ടാകുന്നു എന്നാണ് സങ്കല്‍പ്പം. എന്നാല്‍, മാതാവിനോ പിതാവിനോ ബലി അര്‍പ്പിക്കുന്നതിലൂടെ പുത്രന് മാനസികമായ തൃപ്തി ലഭിക്കുമെന്നും ഇത് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും മനഃശാസ്ത്രജ്ഞന്മാര്‍ രേഖപ്പെടുത്തുന്നു.
കടപ്പാട്:

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ