ആൽമരങ്ങൾ നശിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നുണ്ട്.
പ്രകൃതി സംരക്ഷകർ ശ്രദ്ധിച്ചുവോ ആവോ!
ആൽമരങ്ങൾ നശിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നുണ്ട്.
വടക്കുന്നാഥനിൽ ആൽമരങ്ങൾ ദ്രവിച്ച് വീഴുന്നു !
ദ്രവിച്ചവ മുറിക്കുന്നു!
നെല്ലുവായ് ധന്വന്തരീക്ഷേത്രത്തിൽ, ഉമ്മറത്തുനിൽക്കുന്ന പടുകൂറ്റൻ ആൽ കടപുഴകി വീണിരിക്കുന്നു!
നൂറ്റാണ്ടുകൾ നിൽക്കേണ്ടതായ ഒരു മരം ഇങ്ങനെ ദ്രവിക്കണമെങ്കിൽ
രണ്ടേ രണ്ട് കാരണങ്ങളേ ഉള്ളൂ.
ഒന്ന്, ആലിനെ മാത്രം ബാധിക്കുന്ന എന്തോ രോഗമുണ്ടായിട്ടുണ്ട്.
അതായത്,ആൽ, തൻ്റെ വിത്തിനുള്ളിലെ പാരമ്പര്യത്തിൻ്റേതായ അറിവിൽ, ഇനിമുതൽ , ഈ രോഗത്തിൻ്റെ ഓർമ്മയും;
ഈ രോഗത്തിൽനിന്നും തൻ്റെ വംശത്തെ രക്ഷിക്കാനുള്ള വ്യഗ്രത പൂണ്ട അറിവുംകൂടി കൊണ്ടുനടക്കേണ്ടതുണ്ട്.
ആൽനാശത്തിൻ്റെ രണ്ടാമത്തെ കാരണം,
ഇത് മനുഷ്യനിർമ്മിതമായ നശീകരണമാകാം എന്നതാണ്.
അങ്ങനെ ചിന്തിക്കാൻ കാരണം,
പൊതുവേ മനുഷ്യർ ആദ്യം നെഗറ്റീവായി ചിന്തിക്കുന്നു എന്നതിൻ്റെ ഭാഗമായ ഞാനും നെഗറ്റീവായി ചിന്തിച്ച്,
ഈ ആൽ വീഴാൻ കാരണം ഏതോ തെമ്മാടിയാണെന്ന് കരുതുന്നു എന്നതുതന്നെയാണ്.
അതായത്,
ആലിനെ ഇഷ്ടമില്ലാത്ത ആരോ ;
നേരിട്ടോ
പറഞ്ഞേൽപ്പിച്ചോ ആലുകളെ നശിപ്പിക്കാൻ ഇറങ്ങിയിട്ടുണ്ട് എന്നർത്ഥം.
ഞാൻ, ഈ ആൽവീഴ്ചകൾ കോഴിക്കോട്ടെ കണ്ണനുമായി സംസാരിച്ചപ്പോൾ കണ്ണനും പറയുന്നു,
കോഴിക്കോട് നാല് സ്ഥലങ്ങളിലെ ആൽനാശങ്ങളേക്കുറിച്ച്.
ഒരിടത്ത് ,മറിഞ്ഞുവീണ ആൽ നിന്നിരുന്ന അതേ ഇടത്ത് പുതിയ ആലിൻതൈ നട്ടപ്പോൾ, രാത്രിക്ക് രാത്രി അത് പറിച്ചുമാറ്റപ്പെട്ടത്രേ !
വീണ്ടും നട്ടപ്പോൾ ഇതുതന്നെ സംഭവിച്ചു.
അതായത്, 'ആൽ വേണ്ടാ' എന്നാരോ അണിയറയിൽ തീരുമാനിക്കുന്നുണ്ട്.
പത്തനംതിട്ടയിലെ ഗുരുക്കളോട് ചോദിച്ചപ്പോൾ അദ്ദേഹവും പങ്കുവെയ്ക്കുന്ന വിവരം ഇങ്ങനെത്തന്നെയാണ്.
യാത്രകളിൽ കാണുന്ന ക്ഷേത്രങ്ങളിലും
ക്രിയാപദ്ധതിയുടെ ഭാഗമായി സന്ദർശിക്കുന്ന ക്ഷേത്രങ്ങളിലുമൊക്കെ ; ഈ , ആൽ ദ്രവിച്ചുവീഴൽ ഒരു സാധാരണ കാഴ്ചയായിരിക്കുന്നു എന്നാണ് ഗുരുക്കളും പറയുന്നത്.
രമേഷ് കോരപ്പത്തുമായി ഇതേ വിഷയം ഞാൻ സംസാരിച്ചതിൻ്റെ രത്നച്ചുരുക്കം ഇപ്രകാരം.
ഭാരതത്തിൽ ;
പ്രത്യേകിച്ച് കേരളത്തിൽ, വൃക്ഷാരാധന,
നാഗാരാധന, പ്രേതാരാധന,
വീരാരാധന എന്നിങ്ങനെയാണ് ആരാധനകൾ.
ഭാരതത്തേയും ഈ സംസ്ക്കാരത്തേയും ഇഷ്ടമില്ലാത്തവർ സ്വാഭാവികമായും സംസ്കാരത്തിൻ്റെ ഈ അടിസ്ഥാനശിലകൾ തകർക്കാൻ ശ്രമിക്കും.
'പാമ്പിൻകാവ് അന്ധവിശ്വാസം വളർത്തും' എന്നു പറഞ്ഞ്, അവയെ പണ്ടേയ്ക്കു പണ്ടേ തകർത്തെറിയാൻ നടത്തിയ ശ്രമങ്ങൾ നമ്മൾ നമ്മുടെ ചെറുപ്പകാലത്ത് ധാരാളം കണ്ടതാണല്ലോ.
ഒടുവിൽ, സങ്കടം സഹിയാതെ സുഗതകുമാരിട്ടീച്ചർ, 'കാവുതീണ്ടല്ലേ കുളം വറ്റും' എന്ന് പറഞ്ഞ് ലേഖനമെഴുതിയപ്പോൾ;
അവരെ വിളിക്കാത്ത ചീത്തയില്ലായിരുന്നു.
മരവും മലയുമെല്ലാം എത്രമാത്രം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് മാധവ് ഗാഡ്ഗിൽ ശാസ്ത്രീയമായിത്തന്നെ പറഞ്ഞപ്പോഴും ഈ വെട്ടുകിളിക്കൂട്ടം അദ്ദേഹത്തിനുനേരെ പോർവിളി മുഴക്കി.
'വികസന വിരോധി' എന്ന ചളിവാരിയെറിഞ്ഞായിരുന്നു ചീത്തവിളി.
അതായത്, വൃക്ഷാരാധനയെ എതിർക്കേണ്ടത്,
ഈ നാട് നശിപ്പിക്കാൻ അത്യാവശ്യമാണെന്ന് അറിയുന്ന ഏറെ ആൾക്കാർ എന്നും ഉണ്ട് എന്നർത്ഥം.
ഞാൻ ചോദിച്ചു.
"നമുക്കെന്ത് ചെയ്യാൻ കഴിയും?"
രമേഷ് തുടർന്നു.
"ഒരു യുക്തിവാദി ആയിരുന്ന നീ അതിലെ നിരർത്ഥകത ബോദ്ധ്യപ്പെട്ട്,
തറവാട്ടിൽ ഒരു പാമ്പിൻകാവ് സ്ഥാപിച്ചില്ലേ.
മറ്റൊരു ദൈവനിഷേധിയായിരുന്ന ഞാനും പാമ്പൻമാരെ പ്രതിഷ്ഠിച്ച് അവർക്കായി സ്ഥലം നീക്കിയിരുപ്പ് നടത്തി.
ഇത് നമ്മൾ ഓരോ തറവാട്ടിലും ചെയ്യണം.
പ്രതിഷ്ഠ നടത്തിയാലും ഇല്ലെങ്കിലും കുറച്ച് സ്ഥലം പിതൃക്കൾക്കും നാഗങ്ങൾക്കുമായി മാറ്റിവെയ്ക്കണം.
പ്രതിഷ്ഠകൂടി ഉള്ളതാണ് നല്ലത്.
വരുംതലമുറയ്ക്കും;
ഇത് , കിട്ടിയ കാശിന് വാങ്ങി മരം മുറിക്കാൻ ആർത്തിമൂത്ത് വരുന്നവർക്കും ;
ഒന്ന് കൈവിറയ്ക്കാൻ പ്രതിഷഠ നല്ലതാണ്."
രമേഷ് തുടരുകയാണ്.
"ക്ഷേത്രമൈതാനത്തെല്ലാം ആലിൻതൈകൾ നട്ടുപിടിപ്പിച്ച് തറ കെട്ടിക്കൊടുക്കണം.
പല തരത്തിലുള്ള ആലുകൾ.
ആലിൻ്റെ പ്രതിഷ്ഠാസമയത്തുതന്നെ മുർത്തിയോട് പറയണം;
'ഈ ആലിൻ്റെ നാശം ആഗ്രഹിച്ച് വരുന്നവർ ആരായിരുന്നാലും; അവരെ, ഈ മണ്ണിൻ്റെ ഭാഷയിൽ കൈകാര്യം ചെയ്യണം' എന്ന്."
എനിക്ക്, വേട് താഴോട്ട് വിടർത്തി,
സഹസ്രദലപത്മം മേലോട്ടും പടർത്തി നിൽക്കുന്ന പേരാലുകളെല്ലാം
ഗാഢജപത്തിൽ ഉറച്ചിരിക്കുന്ന താപസരാണെന്ന് തോന്നി.
"മറ്റു പല മരങ്ങളും വെള്ളമന്വേഷിച്ച് വേരുകളെ അയക്കുമ്പോൾ;
ആൽമരം വെള്ളത്തെ അന്വേഷിക്കുകമാത്രമല്ല ചെയ്യുന്നത്;
കണ്ടെത്തിയ ഉറവുകളെ വിളിച്ച് കൊണ്ടുവന്ന്, തൻ്റെ സമീപത്ത് ശേഖരിച്ചുവെക്കുകകൂടി ചെയ്യും.
അതാണ്, നിറയെ ആൽമരങ്ങൾ നിൽക്കുന്നതിനടുത്തെ ക്ഷേത്രക്കുളങ്ങൾ ഏതു വേനലിലും വറ്റാതെ നിൽക്കുന്നത് " എന്നുപറഞ്ഞ നിർമ്മലാനന്ദസ്വാമിയെ ഓർമ്മവന്നു.
'കാവുതീണ്ടല്ലേ കുളം വറ്റും' എന്നതിൻ്റെ പൊരുൾ തെളിഞ്ഞു വന്നു.
ശരിയായിരിക്കാം .......
നൻമയുടെ ഉറവുകളെല്ലാം കരിയ്ക്കണം എന്നാഗ്രഹമുള്ളവർ, ആദ്യം മറിച്ചുവീഴ്ത്തുക ആലുകളെയായിയിരിക്കും.
രമേഷ്, തേജസ്സ് മുറ്റിനിന്നൊരു വാചകംകൂടി പറഞ്ഞു.
"ഇന്ന മതക്കാർക്ക് കൂടുതൽ ഓക്സിജൻ കൊടുക്കാം എന്നോ;
ഈ മതക്കാരെ കൂടുതൽ സംരക്ഷിക്കാം എന്നോ പ്രകൃതി തീരുമാനിച്ചിട്ടില്ല.
തൻ്റെ നേരെ നീട്ടിയ കോടാലിക്ക് ,
പ്രകൃതിയുടെ മറുപടി, കോടാലിതന്നെയാണ്.
നശിപ്പിക്കാനിറങ്ങിയവരെല്ലാം സ്വന്തം പ്രവൃത്തിയാൽ നശിച്ചൊടുങ്ങുന്നത് നമ്മൾക്ക് കാണാം."
എഴുതിയത് : ജയരാജ് മിത്ര
കടപ്പാട് സോഷ്യൽ മീഡിയ
Comments
Post a Comment